രൂപയുടെ മൂല്യത്തില്‍ സര്‍വകാല ഇടിവ്; ഒരു ഡോളറിന് 82.33

രൂപയുടെ മൂല്യത്തില്‍ സര്‍വകാല ഇടിവ്; ഒരു ഡോളറിന് 82.33
മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിലയില്‍. ഒരു യു.എസ് ഡോളറിന് 82.33 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്.
ഡോളറുമായുള്ള വിനിമയത്തില്‍ 16 പൈസയാണ് കുറഞ്ഞത്. കഴിഞ്ഞയാഴ്ച 55 പൈസ ഇടിഞ്ഞ് 82.17 എന്ന റെക്കോഡ് താഴ്ചയിലെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തതില്‍ നിന്ന് അഞ്ച് ശതമാനം ഇടിഞ്ഞ് 82.30 എന്ന നിലയിലാണ് വെള്ളിയാഴ്ച രാവിലെ വ്യാപാരം തുടങ്ങിയത്. ഈ വര്‍ഷം രൂപയുടെ മൂല്യമിടിഞ്ഞത് 10 ശതമാനത്തിലേറെയാണ്.
എണ്ണ വില വര്‍ധവനും കയറ്റുമതി മാന്ദ്യവുമാണ് മൂല്യമിടിയാന്‍ പ്രധാന കാരണം. ഉക്രൈനിലെ റഷ്യന്‍ അധിനിവേശം, യു.എസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് വര്‍ധന, വിദേശ ഒാഹരികള്‍ വാങ്ങുന്നതിനായി ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റുളില്‍ നിന്നുള്ള നിക്ഷേപകരുടെ പിന്മാറ്റം എന്നിവയാണ് മറ്റു കാരണങ്ങള്‍. ആഗോളതലത്തില്‍ നാണ്യപ്പെരുപ്പം വര്‍ധിക്കുകയും ആഭ്യന്തര വളര്‍ച്ച കുറയുകയും ചെയ്തു. ഇന്ത്യന്‍ ഓഹരിവിപണിയെ കൈയൊഴിയുകയും സുരക്ഷിത നിക്ഷേപത്തിനും ലാഭത്തിനുമായി യു.എസ് മാര്‍ക്കറ്റുകളെ ആശ്രയിക്കുകയും ചെയ്യുന്നത് വര്‍ധിച്ചിട്ടുണ്ട്. കയറ്റുമതി കുറയുകയും ഇറക്കുമതി തോത് വര്‍ധിക്കുകയും ചെയ്തു.
വരും ദിവസങ്ങളിലും രൂപയുടെ മൂല്യമിടിയുമെന്നാണ് സാമ്ബത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍. മൂല്യശോഷണത്തിന്റെയും നാണ്യപ്പെരുപ്പത്തിന്റെയും മാന്ദ്യത്തിന്റെയും സൂചന പ്രകടമാണ്.